District News
പാലക്കാട്: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് പരീക്ഷ റദ്ദുചെയ്യേണ്ട സാഹചര്യമുണ്ടായത് അത്യന്തം ഗുരുതരമായ കൃത്യവിലോപമെന്നു കത്തോലിക്ക കോൺഗ്രസ് രൂപതാ സമിതി.
22 ലക്ഷം പേർ എഴുതിയ നീറ്റ് മത്സരപരീക്ഷ കുറ്റമറ്റവിധം നടത്താൻ കഴിയാതെ പോയതു അതീവഗൗരവമേറിയ വിഷയമാണ്. വിദ്യാർഥികളുടെ സമയത്തിനും അധ്വാനത്തിനും പുല്ലുവില കൽപ്പിക്കുന്ന ഈ അവസ്ഥയ്ക്ക് ഉത്തരം നൽകാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥമാണ്.
ഇതു വിദ്യാർഥികൾക്കു നൽകുന്ന സന്ദേശം എന്താണെന്ന് സർക്കാർ ചിന്തിക്കണം. ക്രമക്കേട് നടന്ന സാഹചര്യങ്ങൾ കണ്ടെത്തി കുറ്റമറ്റ നടപടികൾ സ്വീകരിക്കാനും സർക്കാരിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകണം. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടികൾ ഉറപ്പുവരുത്താൻ ഭരണകൂടത്തിനു ബാധ്യതയുണ്ട്.
2024 ൽ നടന്ന നീറ്റ് പരീക്ഷയിലുണ്ടായ ക്രമക്കേട് വീണ്ടും ആവർത്തിക്കപ്പെടുന്നതിനു പിന്നിൽ ഉദ്യോഗസ്ഥ- രാഷ്ട്രീയ മാഫിയ കൂട്ടുകെട്ടുകളുണ്ടാകുന്ന സാഹചര്യം പരിശോധിച്ച് ഇനിയൊരു വിദ്യാർഥിയുടെയും കണ്ണീർ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് വീഴാനുള്ള സാഹചര്യമുണ്ടാകാതിരിക്കാൻ മുഖം നോക്കാതെയുള്ള നടപടികൾ വേണമെന്നു രൂപതാസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദേശീയ പരീക്ഷാ ഏജൻസി എന്ന സംവിധാനം 2017ൽ ഏർപ്പെടുത്തിയതിനുശേഷം 48 ഓളം മത്സരപരീക്ഷകളിൽ ക്രമക്കേട് കണ്ടെത്തി വീണ്ടും പരീക്ഷ നടത്തേണ്ട സാഹചര്യമുണ്ടായി എന്നത് അതീവഗൗരവതരമായ വസ്തുതയാണ്.
അതീവരഹസ്യമായി സൂക്ഷിക്കേണ്ട ചോദ്യക്കടലാസുകൾ അത്യന്തം ലാഘവത്വത്തോടെ കൈകാര്യം ചെയ്ത കേന്ദ്രസർക്കാരിനു വിദ്യാർഥികളുടെ അധ്വാനത്തിനു നഷ്ടപരിഹാരം നൽകാൻ ബാധ്യതയുണ്ട്.
രൂപതാ പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, ട്രഷറർ ജോസ് മുക്കട, ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, ഗ്ലോബൽ സെക്രട്ടറി ഡെന്നി തെങ്ങുംപിള്ളി, ജീജോ അറയ്ക്കൽ, ജോസ് വടക്കേക്കര, ജോമി മാളിയേക്കൽ പ്രസംഗിച്ചു.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ്-യുജി പരീക്ഷ ഉടൻ നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിസി).
ഏഴുമുതൽ പത്തു ദിവസത്തിനകം പുനഃപരീക്ഷയ്ക്കുള്ള സമയക്രമം പ്രഖ്യാപിക്കുമെന്ന് എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് അറിയിച്ചു.
പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്ചയുടെ ഉത്തരവാദിത്വം എൻടിഎ ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു.
പുനഃപരീക്ഷയ്ക്കായി വിദ്യാർഥികളിൽനിന്ന് അധിക ഫീസ് ഈടാക്കില്ല. മുന്പ് നൽകിയ ഫീസ് തിരികെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ആക്രമണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീറ്റ് പരീക്ഷ ഇപ്പോൾ ഒരു പരീക്ഷയല്ലെന്നും മറിച്ച് മെഡിക്കൽ സീറ്റുകൾ വിൽക്കുന്ന ഒരു 'ലേലമായി' മാറിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെ സർക്കാർ അപഹസിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പണമുള്ളവർക്ക് ചോദ്യപേപ്പർ വാങ്ങാൻ കഴിയുന്ന സാഹചര്യം മെറിറ്റ് അട്ടിമറിക്കപ്പെടുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
സുതാര്യമായി പരീക്ഷകൾ നടത്താൻ കഴിയാത്തത് കേന്ദ്ര സർക്കാരിന്റെയും പരീക്ഷാ ഏജൻസിയായ എൻടിഎയുടെയും പരാജയമാണ്. ചോദ്യപേപ്പർ ചോർച്ചയുണ്ടായ ഉടനെ പരീക്ഷ റദ്ദാക്കാതെ അത് മൂടിവെക്കാനാണ് അധികൃതർ ആദ്യം ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നീതിക്കായി പോരാടുന്ന വിദ്യാർത്ഥികൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും പാർലമെന്റിനകത്തും പുറത്തും ഈ വിഷയം ശക്തമായി ഉയർത്തുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നതായി സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഡൽഹിയിൽ എൻഎസ്യുഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ വലിയ പ്രതിഷേധത്തിലാണ്. പരീക്ഷാ അട്ടിമറിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
National
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളെത്തുടർന്ന് പരീക്ഷ റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിന് പിന്നാലെ ഡൽഹിയിൽ പ്രതിഷേധം ഇരമ്പി. കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻഎസ്യുഐയുടെ നേതൃത്വത്തിൽ ശാസ്ത്രി ഭവനിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
ശാസ്ത്രി ഭവനിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. നീറ്റ് പരീക്ഷ ഇപ്പോൾ ഒരു ലേലമായി മാറിയിരിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പരിഹസിച്ചു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി സർക്കാർ ലേലത്തിന് വെച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
പരീക്ഷയ്ക്ക് 42 മണിക്കൂർ മുൻപ് തന്നെ വാട്സാപ്പിലൂടെ ചോദ്യപേപ്പർ വിൽപനയ്ക്ക് വന്നിരുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. "ഡോക്ടർ ബിരുദം വിൽപനയ്ക്ക്" എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. രാജസ്ഥാനിലെ ബിജെപി സർക്കാർ പരീക്ഷാ ക്രമക്കേടുകൾ മറച്ചുവെക്കാൻ ശ്രമിച്ചുവെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെങ്കിലും വിദ്യാർത്ഥികൾക്കുണ്ടായ നഷ്ടം പരിഹരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിചേർത്തു.
മേയ് മൂന്നിന് നടന്ന പരീക്ഷയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നുവെന്ന രാജസ്ഥാൻ പോലീസ് എസ്ഒജിയുടെയും മറ്റ് കേന്ദ്ര ഏജൻസികളുടെയും കണ്ടെത്തലിനെത്തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. 22.79 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിലെ പ്രധാന കേന്ദ്രങ്ങളിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തിന് പിന്നാലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കി. വീണ്ടും പരീക്ഷ നടത്താൻ വിജ്ഞാപനം ഇറക്കും.
മേയ് 3-ന് നടന്ന പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഏകദേശം 24 ലക്ഷം വിദ്യാർഥികൾ എഴുതിയ പരീക്ഷയാണ് റദ്ദാക്കിയത്. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനും വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുന്നതിനുമാണ് പരീക്ഷ റദ്ദാക്കിയതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പരീക്ഷ നടക്കുന്നതിന് മുന്പ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം ഉയർന്നത്. മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളിൽ 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടതായി അന്വേഷണം നടത്തുന്ന രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) എഡിജിപി വിശാൽ ബൻസാൽ അറിയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായുള നീറ്റ-യുജി പരീക്ഷയിൽ സംസ്ഥാനത്തുനിന്നും പരീക്ഷയെഴുതിയത് ഒരുലക്ഷത്തോളം വിദ്യാർഥികൾ.
ആകെ രജിസ്റ്റർ ചെയ്തിരുന്നത് 1.3 ലക്ഷം വിദ്യാർഥികളായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചുവരെയായിരുന്നു പരീക്ഷ. രാജ്യത്ത് ആകെ 22.79 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്.
National
ലക്നോ: ഉത്തർപ്രദേശിൽ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി മുറിച്ച് വീടിനുള്ളിലെ ഡ്രമ്മിൽ ഒളിപ്പിച്ച മകൻ പിടിയിൽ. ലക്നോവിലെ വർധമാൻ പാത്തോളജി ഉടമയായ മാനവേന്ദ്ര പ്രതാപ് സിംഗ് ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മകൻ അക്ഷത് പ്രതാപ് സിംഗ് ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 20 മുതൽ മാനവേന്ദ്ര പ്രതാപ് സിംഗിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് മകൻ അക്ഷതിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
അക്ഷത് ഡോക്ടറാകണമെന്ന ആഗ്രഹത്താൽ നീറ്റ് പരീക്ഷയ്ക്ക് പഠിക്കാൻ പിതാവ് നിരന്തരം നിർബന്ധിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് അക്ഷത് തോക്കെടുത്ത് പിതാവിന് നേരെ വെടിയുതിർത്തത്.
2018ൽ അക്ഷതിന്റെ അമ്മ മരിച്ചിരുന്നു. പിതാവിന്റെ കൊലയ്ക്ക് പിന്നാലെ മൃതദേഹം കഷണങ്ങളാക്കി മുറിച്ചു. ശരീരഭാഗങ്ങളിൽ ചിലത് സദരോണ ഗ്രാമത്തിന് സമീപം ഉപേക്ഷിച്ചു. ബാക്കിയുള്ളവ വീടിനുള്ളിൽ ഡ്രമ്മിലാക്കി ഒളിപ്പിച്ചു. പോലീസ് പരിശോധനയിൽ വീടിനുള്ളിൽ നിന്ന് മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്.